
ആലപ്പുഴ: സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടുള്ള കൗണ്‍സില്‍ ശുപാര്‍ശയില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ആലപ്പുഴ നഗരസഭ സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭാ ചെയര്‍മാന്‍റെ എതിര്‍പ്പ് മറികടന്ന് ഫയല്‍ കാണാതായ സംഭവത്തില്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിനെത്തുടര്‍ന്നാണ് കൗണ്‍സില്‍ ചേര്‍ന്ന് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടത്.
ആലപ്പുഴ നഗരസഭയിലെ ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് ജീവനക്കാരെ നഗരസഭ സസ്‌പെന്‍റ് ചെയ്തിരുന്നു. സെപ്തംബര്‍ 22 ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗമാണ് ഇവരെ സസ്‌പെന്‍റ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഇടത് അനുകൂല സംഘനയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം പണിമുടക്കി സമരവും നടത്തി. എന്നാല്‍ പണിമുടക്കി സമരം ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കരുതെന്ന് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇത് വകവെയ്ക്കാതെ നഗരസഭാ സെക്രട്ടറി പണിമുടക്കിയ എല്ലാ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുകയായിരുന്നു.
ഇതുമൂലം 32 ലക്ഷം രൂപയുടെ നഷ്ടം നഗരസഭയ്ക്ക് ഉണ്ടായതായി കണ്ടെത്തിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ നല്‍കി ഒരു മാസത്തിലേറെയായിട്ടും സര്‍ക്കാര്‍ മറുപടി പോലും നല്‍കാത്തതിനെ തുടര്‍ന്നാണ് നഗരസഭ ഹൈക്കോടതിയെ സമീപിച്ചത്. നിലവിലുള്ള സെക്രട്ടറി തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. തോമസ്ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെ സ്വീകരിച്ച നടപടികള്‍ പോലും നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam