അലപ്പോ ഒഴിപ്പിക്കല്‍; പ്രമേയം ഇന്ന് വോട്ടിനിടും

By Web DeskFirst Published Dec 19, 2016, 1:46 AM IST
Highlights

15000ൽ അധികം സാധാരണക്കാരാണ് രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന കിഴക്കൻ അലപ്പോയിലെ പ്രാന്തപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. വിമത സ്വാധീന ഷിയാ പ്രദേശങ്ങളിൽ 150 ദിവസത്തിലേറയായി  കുടുങ്ങിക്കിടക്കുന്നവരിൽ അധികവും വൃദ്ധരും കുട്ടികളും സ്ത്രീകളുമാണ്. പട്ടിണികൊണ്ടും വിവിധങ്ങളായ രോഗങ്ങൾ കൊണ്ടും തളർന്ന ഇവരെ സുരക്ഷി ത കേന്ദ്രങ്ങളിൽ എത്തിക്കാനായാണ്  പരസ്പരം പോരടിക്കുന്ന ഇരു പക്ഷവും ധാരണയിൽ എത്തിയത്. ആദ്യഘട്ടത്തിൽ 12,000 പേരെ ഒഴിപ്പിക്കാനാണ് ധാരണ. എന്നാൽ പുറമെ ശാന്തമാണെങ്കിലും രക്ഷാ നടപടികൾ അത്ര സുഖകരമാവില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

വിമത മേഖലയിലെക്ക് സർക്കാർ അയച്ച അഞ്ച് ബസ്സുകൾ വിമതർ അഗ്നിക്കിരയാക്കി. ഇതോടെ ഒഴിപ്പിക്കൽ നടപടികൾ സർക്കാർ വിഭാഗം താത്കാലികമായി നിർത്തിവെച്ചു. റഷ്യയടക്കമുള്ള ബാഹ്യ ശക്തികളെ അതി ജീവിച്ച് സർക്കാർ നടത്തിയ നീക്കത്തിന് ഇത് തിരിച്ചടിയാണ്. ഇതിനിടെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിൽ  ഐക്യ രാഷ്ട്രസഭ മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം യുഎൻ ഇന്ന് വോട്ടിനിടും. പ്രമേയത്തെ വീറ്റോചെയ്യുമന്ന മുൻ നിലപാടിൽ നിന്നും മാരത്തോ‌ൺ ചർച്ചകൾക്കൊടു വിൽ റഷ്യ പിന്മാറിയത് പ്രതീക്ഷയേകുന്നുണ്ട്.

click me!