നൈജര്‍: അല്‍ജീരിയ 14 മാസത്തിനിടെ സഹാറ മരുഭൂമിയിൽ ഉപേക്ഷിച്ചത് 13,000 അഭയാർഥികളെ. അഭയാർഥികളെ വാഹനങ്ങളിൽ കുത്തിനിറച്ച് അധികൃതർ മരുഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുളള അഭയാര്‍ത്ഥികളെ ഭക്ഷണവും വെള്ളവും ഇല്ലാതെ മരുഭൂമിയിലൂടെ നടത്തിച്ചു. കത്തുന്ന വെയിലില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ നടത്തിക്കുകയായിരുന്നു എന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു.
48 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് അഭയാര്‍ത്ഥികള്‍ പല സംഘകളായി സഹാറയിലേയ്ക്ക് എത്തുന്നത്. നൈജറിലേക്കാണ് ഭൂരിഭാഗം പേരെയും തള്ളുന്നത്. സ്വന്തംനാട്ടിലെ കലാപവും ക്ഷാമവും മൂലം എത്തിയതാണ് അഭയാര്‍ഥികളില്‍ പലരും. ചിലര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരുഭൂമിയില്‍ മരിച്ചുവീഴുന്നു. മരണപ്പെട്ടവരുടെ കൃത്യമായ കണക്കുമില്ല. ചിലര്‍ വെറുതെ അലഞ്ഞുനടക്കുന്നു. യു.എന്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുന്നവര്‍ മാത്രം രക്ഷപ്പെടുന്നു.
2017 ഒക്ടോബര്‍ മുതലാണ് അല്‍ജീരിയ അഭയാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാന്‍ തുടങ്ങിയത്. വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മധ്യധരണ്യാഴിവഴി യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയാൻ യൂറോപ്യൻ യൂണിയൻ നിലപാടെടുത്തതോടെയാണിത്.