
തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച രണ്ടാം ക്ലാസുകാരൻ ആൽജോയ്ക്ക് വൈകാരികമായി യാത്രയയപ്പ് നൽകി നാട്. വീടിന് സമീപമുള്ള പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിലെ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.
എട്ടുവയസ്സുകാരൻ ആൽജോയുടെ കളിചിരികൾ കൊണ്ട് നിറഞ്ഞിരുന്ന വീട് കണ്ണീർ കടലായി മാറിയ നിമിഷങ്ങൾ. നെഞ്ചുപൊട്ടി നിലവിളിച്ചു കരഞ്ഞ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആർക്കും ആശ്വസിപ്പിക്കാൻ ആയില്ല. കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആൽജോയ്ക്ക് അന്ത്യവിശ്രമം. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് മിഴി തുറന്നത് നാടിനും വീടിനും ആശ്വാസമായി. നിർദ്ദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ആറു മണിക്കൂറു നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് അനോഷ് വിധേയനായിരുന്നു.
ഇതിനിടെ കോടാലിയിലെ ഇവരുടെ വീട്ടിൽ വീണ്ടും ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിൽ നിന്ന് ഇന്നലെ കിട്ടിയ അതേ വലിപ്പത്തിലുള്ള പാമ്പാണ് ഇന്ന് വീടിന്റെ വരാന്തയിലും എത്തിയത് . മുട്ട വിരിഞ്ഞിറങ്ങിയ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും എന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam