
ദില്ലി: പുൽവാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികൾ ആലോചിക്കാൻ ഇന്ന് ദില്ലിയിൽ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് അധ്യക്ഷനാകും.
പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനാണ് യോഗം.
ഇത് രണ്ടാം തവണയാണ് മോദി സർക്കാരിന്‍റെ കാലത്ത് സർവകക്ഷിയോഗം വിളിക്കുന്നത്. ആദ്യത്തെ തവണ സർവകക്ഷിയോഗം വിളിച്ചത് സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ശേഷം നടന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ്. 2016 സെപ്റ്റംബറിൽ നടന്ന അന്നത്തെ സർവകക്ഷിയോഗം ചർച്ചകൾ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു.
ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി രാജനാഥ്സിങ്, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവൽ എന്നിവരും വിവിധ സൈനിക മേധാവിമാരും പങ്കെടുത്തു.
അതേ സമയം, പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള നീക്കം ശക്തമാക്കിയ വിദേശകാര്യമന്ത്രാലയം ചൈന അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അക്രമണത്തിൽ പാക് പങ്ക് ബോധ്യപ്പെടുത്താനാണ് ശ്രമം. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടരും.
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam