
ഇടുക്കി: അമയപ്ര വധക്കേസിൽ പ്രതികൾ പിടിയിലായതായി സൂചന. മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് അന്വേഷണത്തിൽ ചലനമുണ്ടാകുന്നത്.
2017 ഓഗസ്റ്റ് 11ന് രാത്രിയിലാണ് ഉടുമ്പന്നൂർ അമയപ്ര സ്വദേശി വിഷ്ണു കൊല്ലപ്പെടുന്നത്. കശാപ്പ് തൊഴിലാളിയായ വിഷ്ണുവിനെ പുലർച്ചെ ജോലിയ്ക്ക് വിളക്കാൻ ചെന്ന തൊഴിലുടമ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കത്തി കൊണ്ട് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. കൊലയാളി കുത്തിയിറക്കിയ കത്തി, നെഞ്ചും വിഷ്ണു കിടന്ന കട്ടിലും തുളച്ച് പുറത്തെത്തിയിരുന്നു.
വിരലടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ വിദഗ്ദമായിട്ടായിരുന്നു കൊലപാതകം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും പ്രതികളിലേക്ക് എത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുക്കാനായില്ല. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ എഴുപതോളം പേരെ ചോദ്യം ചെയ്തിരുന്നു.
മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കേസന്വേഷണം ഇടുക്കി ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് മൂന്ന് പേരിലേക്ക് ചുരുങ്ങിയിരിക്കുന്നത്. തെളിവുകൾ അവശേഷിപ്പിക്കാതെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിനു പിന്നിൽ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam