
തർക്കഭൂമിയായ ജറുസലേമിൽ അമേരിക്കന്‍ നയതന്ത്ര കാര്യാലയം ഇന്ന് തുടക്കും. ഇസ്രയേല്‍ രൂപീകരണത്തന്‍റെ എഴുപതാം വാര്‍ഷികദിനത്തിലാണ് നയതന്ത്രപരമായി ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്ന അമേരിക്കന്‍ നീക്കം. പ്രക്ഷോഭത്തിന് പലസ്തീന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തതോടെ ഈ മേഖല സംഘർഷ ഭീതിയിലായി. പതിറ്റാണ്ടുകളായി തുടരുന്ന വിദേശനയത്തില്‍ മാറ്റംവരുത്തി പലസ്തീന് വൈകാരിക ബന്ധമുള്ള ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റൊരു രാജ്യത്തിന്റെയും നയതന്ത്രകാര്യാലയം പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ ലോകരാഷ്ട്രങ്ങളുടെയും പലസ്തീന്റെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് ട്രംപിന്റെ നീക്കം. തെക്കന്‍ ജറുസലേമിലെ അര്‍നോനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. കോണ്‍സുലേറ്റിലേക്കാണ് താത്കാലികമായി എംബസി മാറ്റുന്നത്. ഇസ്രയേലിലെ എണ്ണൂറ്റിയന്‍പതോളം വരുന്ന യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും നിലവില്‍ ടെല്‍അവീവില്‍ തുടരും.
യു.എസ്. അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്റെ നേതൃത്വത്തിലുള്ള ചെറുസംഘമാണ് ജറുസലേമിലേക്ക് മാറുക. ചടങ്ങിൽ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ട്രംപ് സംസാരിക്കും. ട്രംപിന്റെ മകൾ ഇവാൻകാ ട്രംപും ഭര്‍ത്താവ് ജാറെഡ് ക്രൂഷ്നറും ജറുസലേമില്‍ എത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ പ്രതിനിധിയായി ജൂതനായ ക്രൂഷ്നറെ ട്രംപ് നിയോഗിച്ചതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ചടങ്ങുകൾ.
അമേരിക്കൻ നീക്കത്തിനെതിരെ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പലസ്തീന്‍ സംഘടനകൾ. വിഭജനത്തിന്റെ ദിനമായ നഖ്ബ പലസ്തീൻ ആചരിക്കുന്ന മേയ് 15ന് മുന്നോടിയായി ഒരു ദിവസം മുന്‍പ് എംബസി ഉദ്ഘാടനം ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന് കരുതുന്നത്. നഖ്ബ ദിനാചരണം മുന്‍പും സംഘര്‍ഷത്തിനിടയാക്കിട്ടുണ്ടെന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam