
കൊച്ചി: അമ്മ- ഡബ്യു.സി.സി ചർച്ച അനിശ്ചിതമായി നീളുന്നു. ചർച്ചയുടെ തിയ്യതി ഉടൻ അറിയിക്കണമെന്ന ഡബള്യുസ്സിയുടെ ആവശ്യത്തിന് താരസംഘടന ഭാരവാഹികൾ ഇതുവരെ വ്യക്തമായ മറുപടി നൽകിയില്ല. ദിലീപിനെ തിരിച്ചെടുത്തതോടെ അമ്മക്കെതിരെ സിനിമക്ക് അകത്ത് നിന്നും പുറത്തുനിന്നും ഉയർന്നത് ശക്തമായ പ്രതിഷേധം. അക്രമത്തെ അതിജീവിച്ച നടി അടക്കം നാലു ഡബ്യുസിസി അംഗങ്ങൾ അമ്മ വിട്ടു.
സംഘടനയിൽ നിന്ന് പോരാടുന്നതിന് ഭാഗമായി രേവതിയും പാർവ്വതിയും പത്മപ്രിയയും ചർച്ചക്കായി കത്ത് നൽകി. കഴിഞ്ഞ മാസം 28നാണ് കത്ത് കൊടുത്തത്. ഈ മാസം 3 നും 11 നും വീണ്ടും ചർച്ച ഓർമ്മിപ്പിച്ച് അമ്മയെ സമീപിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് ഒരു തവണ അറിയിച്ചതല്ലാതെ അമ്മ നേതൃത്വം ഇതുവരെ തിയ്യതി തീരുമാനിച്ചില്ല. പ്രസിഡണ്ട് മോഹൻലാൽ വിദേശത്തുന്നിനും തിരിച്ചെത്തട്ടെ എന്നായിരുന്നു അമ്മയുടെ ആദ്യ നിലപാട്.
ലാൽ തിരിച്ചുവന്ന് ഷൂട്ടിംഗ് തുടങ്ങിയിട്ടും തിയ്യതി തീരുമാനിച്ചില്ല. എക്സിക്യുട്ടീവ് അംഗങ്ങളുടെ തിയ്യതി ഒരുമിച്ച് കിട്ടാത്തതാണ് പ്രശ്നമെന്നാണ് പുതിയ വിശീദകരണം. ആദ്യം എക്സിക്യുട്ടീവ് ചേർന്ന് ആലോചന നടത്തി പിന്നെ ഡബ്ള്യുസിസിയുമായുള്ള ചർച്ചയുടെ തിയ്യതി തീരുമാനിക്കാമെന്നാണ് അമ്മയിലെ ആലോചന.
ചർച്ച ആഗസ്റ്റിലായിരിക്കുമെന്ന സൂചനയുണ്ട്. തിയ്യതി തീരുമാനിക്കാത്തതിൽ വനിതാകൂട്ടായ്മക്ക് അതൃപ്തിയുണ്ട്. പക്ഷെ തൽക്കാലം കൂടുതൽ പേർ രാജിയിലേക്ക് നീങ്ങേണ്ടെന്നാണ് ധാരണ. ചർച്ചയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ഡബ്ള്യുസിസിയുടെ ഇപ്പോഴത്തെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam