ഇരുന്നൂറിലധികം പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സ്കൂൾ അധ്യാപകനായ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്..പീഡിപ്പിച്ച വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇയാൾ പണം വാങ്ങാറുണ്ടെന്നും പരാതിയുണ്ട്.
പത്ത് വർഷത്തിലധികമായി സ്കൂളിൽ അധ്യാപകൻ നടത്തിയിരുന്ന പീഡന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. നിരവധി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഭീഷണിപ്പെടുത്തി അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇവരിൽ നിന്ന് പണം ആവശ്യപ്പെടാറുണ്ടെന്നും വിദ്യാർത്ഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച്ച ഒരു വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് നിരവധി രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി.പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസ് വിദ്യാർത്ഥികളെ പീഡിപ്പിക്കാറെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റമീസിനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ പത്ത് വർഷത്തിനിടെ 200ലധികം കുട്ടികളെ താൻ പീഡിപ്പിച്ചിട്ടുണ്ടെന്ന് റമീസ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. റമീസിന്റെ കമ്പ്യൂട്ടറിൽ നിന്നു പീഡന ദൃശ്യങ്ങൾ അടങ്ങുന്ന നിരവധി വീഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റമീസിനെതിരെ ഇതിന് മുമ്പ് വിദ്യാർത്ഥികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഇയാളോടു പിരിഞ്ഞുപോകാൻ മാത്രമാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്നും തുടർന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിലും വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.