
ബാങ്ക് വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശികളായ അനൂപ് , ആരോമല്‍ എന്നിവരെയാണ് കൊല്ലം ഏരൂര്‍ പൊലീസ് പിടികൂടിയത്.
രണ്ട് ദിവസം മുമ്പ് ഏരൂരിലെ രണ്ടു പേര്‍ പണം നഷ്‍ടപ്പെട്ടെന്ന് പൊലീസില്‍ പരാതിപ്പെട്ടപ്പോളാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വിവരം പുറത്തു വരുന്നത്. സംസ്ഥാനത്തെ പല ബാങ്കുകളില്‍ നിന്നും വലിയ തുകയുടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇതിനായി 15,000 മുതല്‍ 25,000 രൂപവരെയാണ് സംഘം ഈടാക്കിയിരുന്നത്. പണവും കൊണ്ട് ഇവര്‍ മുങ്ങിയതോടെ ആളുകള്‍ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമാന തട്ടിപ്പ് സംസ്ഥാത്തിന്റെ പല ഭാഗത്തും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. അനൂപിനേയും ആരോമലിനേയും പിടിച്ചാൽ ഈ മാഫിയാ സംഘത്തി ലേക്ക് എത്താനാകുമെന്ന വിശ്വാസത്തിൽ പൊലീസ് കരുക്കൾ നീക്കി. ഇതിനായി, കബളിപ്പിക്കപ്പെട്ടവരുടെ സഹായത്തോടെ ഏരൂരിൽ യോഗം വിളിച്ചു കൂട്ടി. യോഗത്തിലേക്ക് അനൂപിനേയും ആരോമലിനേയും ക്ഷണിച്ചു വരുത്തി.
യോഗത്തിന് പിന്നിൽ പൊലീസാണെന്ന് അറിയാതെ ഒത്തുതീർപ്പിനായി ഇരുവരും സ്ഥലത്തെത്തി. സ്ഥലത്ത് മഫ്ത്തിയിൽ കാത്തുനിന്ന പൊലീസ് ഇരുവരേയം കയ്യോടെ പീടികൂടി. പ്രതികളെ പുനലൂര്‍ കോടതി റിമാന്‍റ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് വിവരം കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. കേസിൽ പരാമർശിക്കപ്പെട്ട ബാങ്കുകളുമായി ബന്ധമുള്ളവർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam