ഇടുക്കി മറയൂരിൽ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അറസ്റ്റിലായത് മൂന്നാർ സ്വദേശി മണികണ്ഠൻ. കവർച്ച ആദ്യ ഭാര്യയുമായുള്ള കേസ് തീർക്കാൻ. കവർച്ചയ്ക്ക് സഹായിച്ച രണ്ടാം ഭാര്യയും പ്രതിയായേക്കും.
ഇടുക്കി: ഇടുക്കി മറയൂരിൽ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മൂന്നാർ സ്വദേശി മണികണ്ഠനാണ് സംഭവം നടന്ന് നാല് ദിവസത്തിനകം പിടിയിലായത്. ആദ്യ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാനാണ് എടിഎം കവർച്ച ആസൂത്രണം ചെയ്തതെന്ന് മണികണ്ഠൻ പൊലീസിന് മൊഴി നൽകി.
കേരള തമിഴ്നാട് അതിർത്തിയിലെ ബോഡിനായ്ക്കനൂരിൽ നിന്നാണ് മണികണ്ഠനെ അറസ്റ്റ് ചെയ്ത്. ആദ്യ ഭാര്യയുമായുള്ള കേസിന്‍റെ ആവശ്യത്തിനായി എത്തിയപ്പോളാണ് ഇയാളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 18-ാം തീയതി പുലർച്ചെയാണ് മറയൂർ കോവിൽക്കടവിലെ എടിമ്മിൽ കവർച്ച ശ്രമുണ്ടായത്. സിസിടിവി ക്യാമറകൾ പ്ലാസ്റ്റർ ഉപയോഗിച്ച് മറച്ച ശേഷമായിരുന്നു കവർച്ചശ്രമം. പ്രതിയുടെ ദൃശ്യം ലഭ്യമാകാത്ത സാഹചര്യത്തിൽ സമീപത്തെ ലോഡ്ജുകളിലും കടകളിലും പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ എടിഎമ്മിന് മുന്നിലെ ലോഡ്ജിൽ താമസിച്ചിരുന്ന മണികണ്ഠൻ കവർച്ചക്ക് ശേഷം മുങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ലോഡ്ജിൽ നൽകിയിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പതിനേഴാം തീയതി ഉച്ചയോടെ രണ്ടാം ഭാര്യ ദേവകിയ്ക്കൊപ്പം മറയൂരിൽ എത്തിയ മണികണ്ഠൻ ലോഡ്ജിൽ മുറിയെടുത്തു. അർദ്ധരാത്രി ആളൊഴിഞ്ഞ ശേഷം കന്പിപ്പാര ഉപയോഗിച്ച് എടിഎം മെഷീൻ കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഏറെ നേരെ പണിപ്പെട്ടിട്ടും പണം വച്ച ട്രേ പുറത്തെടുക്കാൻ കഴിതായതോടെ പ്രതി മടങ്ങി. പണം കിട്ടാത്തതിനാൽ രാവിലെ ദേവകിയുടെ മാലപണയം വച്ച് കിട്ടിയ തുക കൊണ്ട് ലോഡ്ജിലെ വാടക നൽകി മണികണ്ഠൻ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. കേസിൽ ദേവകിയെയും പൊലീസ് പ്രതി ചേർത്തേക്കും. എടിഎമ്മിലെ രണ്ടാം ക്യാമറയിൽ പതിഞ്ഞ അവ്യക്തമായ ചിത്രവും അറസ്റ്റിൽ നിർണായകമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.