
കൊച്ചി:പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടേയും പുനരധിവാസത്തിന്‍റേയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കേരളം പദ്ധതിയുമായി സഹകരിച്ച് ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലീവിംഗ് പ്രസ്ഥാനവും. സംസ്ഥാനത്തെ നാല പിന്നോക്ക മേഖലകളില്‍ ആര്‍ട്ട് ഓഫ് ലീവിംഗ് പ്രവര്‍ത്തകര്‍ സേവമെത്തിക്കും.
പ്രളയം തകര്‍ത്ത ആദിവാസി കോളനികളായ ഇടുക്കിയിലെ കോഴീലാക്കുടി, ശബരിമലയിലെ അട്ടത്തോട്, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി എന്നിവിടങ്ങളിലും ചെങ്ങന്നൂർ പാണ്ടനാട് മേഖലയിലും സുസ്ഥിര നഗര ക്ഷേമ പദ്ധതി പ്രകാരം ആര്‍ട്ട് ഓഫ് ലീവിംഗ് സഹായം നൽകും. 'ശ്രീ അഭയം ' എന്ന പേരിലാണ് പദ്ധതികൾ നടപ്പാക്കുക. ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും ശ്രീ അഭയം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി പ്രദേശവാസികള്‍ക്കായി ചികിത്സാക്യാംപ് സംഘടിപ്പിക്കും. കിറ്റുകളും നല്‍കും. ആദിവാസി മേഖലകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തൊഴിൽ നൈപുണ്യ വികസനപരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ കേരളത്തിലെല്ലായിടത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സംഘടന അറിയിച്ചു. ഇത് വരെ 750 വീടുകൾ വൃത്തിയാക്കി. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും സംഘടന ശുചീകരിച്ചു. 45 മെഡിക്കൽ ക്യാമ്പുകളും നൂറ്റി അൻപതിലധികം ട്രോമ റിലീഫ് ക്യാന്പുകളും സംഘടിപ്പിച്ചു. 25000 ദുരിതാശ്വാസ കിറ്റുകളും സംഘടന വിതരണം ചെയ്തു. 9.5 കോടി രൂപ വില വരുന്ന 520 മെട്രിക്ക് ടൺദുരിതാശ്വാസ വസ്തുക്കളാണ് സംഘടന ദുരിത ബാധിതർക്ക് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam