
ദില്ലി: ഐ സി ഐ സി ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി ബി ഐയെ പരസ്യമായി വിമർശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോഴാണ് ഭരണകക്ഷിയില്‍ നിന്ന് തന്നെ എതിരഭിപ്രായം ഉയരുന്നത്.
ഒരാഴ്ചയായി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി തന്‍റെ ബ്ലോഗിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ടുള്ള പരാമർശങ്ങള്‍ നടത്തിയിരിക്കുന്നത്. എടുത്ത് ചാടിയുള്ള അന്വേഷണം എന്നാണ് ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി ബി ഐ നടപടിയെ ജെയ്‍റ്റ്‍ലി വിശേഷിപ്പിക്കുന്നത്. ഇതും പ്രാഫഷണല്‍ അന്വേഷണവും തമ്മില്‍ മൗലികമായ വിത്യാസങ്ങളുണ്ട്. കാടടച്ചുള്ള അന്വേഷണമാണിതെന്നും ജെയ്റ്റ്ലി വിമര്‍ശിച്ചു.
കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകളില്ലാതെ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേർക്കുന്ന അവസ്ഥയാണിത്. കുറ്റം ചെയ്യണമെന്ന് ഉദ്ദേശം പോലും ആ വ്യക്തിക്ക് ഇല്ലായിരിക്കാം. ഇത്തരം നടപടികള്‍ ആ വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ. നിരവധി പീഡനങ്ങള്‍ക്ക് അവർ വിധേയരാകും. മാധ്യമങ്ങള്‍ക്കും ആഘോഷിക്കാം. പക്ഷെ ഒടുവില്‍ കോടതിയില്‍ നിന്ന് ശിക്ഷ ഉണ്ടാവില്ലെന്ന് മാത്രം. എടുത്ത് ചാടിയുള്ള ഇത്തരം അന്വേഷണങ്ങള്‍ മൂലമാണ് രാജ്യത്ത് മിക്ക കേസുകളിലും ശിക്ഷ ഇല്ലാതെ പോകുന്നത്. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യഥാർഥ പ്രതികളെ ലക്ഷ്യം വെച്ചുള്ളതാണ് പ്രൊഫഷണല്‍ അന്വേഷണം.
ശ്രീകൃഷ്ണന്‍ അർജുനനെ ഉപദേശിച്ചതു പൊലെ ലക്ഷ്യം മാത്രം നോക്കി അമ്പെയ്യാന് സി ബി ഐയെ ഉപദേശിച്ചു കൊണ്ടാണ് ജെയ്റ്റ്ലിയുടെ ബ്ലോഗ് അവസാനിക്കുന്നത്. മോദി സർക്കാർ അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അടുത്തിടെ നിരവധി ആരോപണങ്ങള്‍ സർക്കാർ അധികാരത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥർ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ഇന്നലെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയുള്ള ജെയ്റ്റിലിയുടെ വിമർശനം പുതിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam