
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘം രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ചു. കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ആശ്രമത്തിലെ ഒരു ബൈക്കും കത്തിനശിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.
ഫയർഫോഴ്‍സ് എത്തിയാണ് തീ അണച്ചത്. നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും സ്വാമി പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്ന് വാദിച്ച സന്ദീപാനന്ദഗിരിക്ക് നേരെയും നേരത്തെ ആക്രമണ ശ്രമമുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വാമി സ്വീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി ഭീഷണികള്‍ ഉണ്ടായതായി സ്വാമി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam