
കൊച്ചി: ടെന്‍ഡറിലൂടെ സ്ഥലം വാങ്ങിയ വ്യക്തിക്ക് പകരം റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ചുളുവിലക്ക് ഭൂമി മറിച്ചുവിറ്റ ഇടപാടാണ് കടവന്ത്ര ഗാന്ധിനഗറിലേത്. എന്‍ വേണുഗോപാല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് , ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഈ ഇടപാട് നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച രേഖകള്‍ തെളിയിക്കുന്നു. ഭൂമി വില്‍പ്പനയില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും നാല് കോടിയിലേറെ രൂപ ഖജനാവിന് നഷ്ടപ്പെട്ടുവെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
കടവന്ത്ര മാതാനഗര്‍ സ്കൂളിന് സമീപം 330 / 12 ല്‍പ്പെടുന്ന 46 സെന്‍റ് സ്ഥലമാണിത്. നഗരവികസന പദ്ധതികള്ക്കായി പൊന്നുംവില കൊടുത്ത് ജിസിഡിഎ വാങ്ങിയ സ്ഥലം.ഇത്തരം ഭൂമി നഗരവികസന പദ്ധതികള്‍ക്കോ പൊതു കാര്യങ്ങള്‍ക്കോ മാത്രമേ ഉപയോഗിക്കാന് പാടുള്ളൂ എന്നാണ് ചട്ടം. ഇനി 2014 ഒക്ടോബര്‍ 27 ലെ ഈ വില്‍പ്പന കരാര്‍ കാണുക. ബ്ലൂണ്‍ വണ്‍ റിയല്‍റ്റേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കന്പനിയുടെ ഉടമകളുടെ പേരില്‍ ഭൂമി തീറെഴുതി നല്‍കിയതിന്‍റെ രേഖകളാണിത്
എന്നാല്‍ ഈ വിര്‍പ്പന കരാറില്‍ കാണിക്കുന്ന മൂന്ന് പേരും ടെന്‍ഡറില്‍ പങ്കെുടത്തിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. പിന്നെ എങ്ങിനെയാണ് കൊച്ചി നഗരഹൃദയത്തിലെ കണ്ണായ ഭൂമി ചുളുവിലക്ക് ഇവര്‍ പാര്‍ടണര്‍മാരായ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എത്തി . ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്
ടെണ്ടര്‍ നല്‍കിയത് മൂന്ന് പേര്‍ . ഇവരില്‍ പി എ നസീറും അബ്ദുല് റഷീദും ഒരേ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍. മൂന്നാമത്തെ ടെന്‍ഡര്‍ നല്‍കിയത് വ്യാജ പേരില്‍. ഇതിനായി വ്യാജ പാന്‍കാര്‍ഡും ഉണ്ടാക്കിയെന്ന് വിജിലന്‍സ് കണ്ടെത്തി. അതായത് മൂന്ന് പേരെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്തു എന്ന് തെളിയിക്കാനുള്ള ശ്രമം. സ്ഥലത്തിന്‍റെ വില നിശ്ചയിച്ചതിലും വന്‍ ക്രമക്കേട് നടന്നെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പും കണ്ടെത്തി.
സീനിയര്‍ ടൗണ്‍ പ്ലാനര്‍ നിശ്ചയിച്ച വിപണി വില സെന്‍റിന് 17 ലക്ഷം രൂപ. എന്നാല്‍ ജിസിഡിഎ നിശ്ചയിച്ച തറവില വെറും ഏഴര ലക്ഷം രൂപ.ഒടുവില്‍ സെന്‍റിന് എട്ട് ലക്ഷം രൂപക്ക് അബ്ദുല്‍ റഷീദിന് ടെന്‍ഡര്‍ ഉറപ്പിച്ചു. മൊത്തം തുകയായ മൂന്നരക്കോടി രൂപ റഷീദ് അടയ്ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടു പിന്നാലെ സ്ഥലം തന്‍റെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യെണ്ടെന്നായി റഷീദ്.
പകരം ബ്ലൂ വണ്‍ റിയല്‍റ്റേഴ്സ എന്ന റിയല്‍ എസ്റ്റേറ്റ് കന്പനിയുടെ പേരില്‍ നല്‍കിയാല്‍ മതിയെന്ന് കാട്ടി റഷീദ് അപേക്ഷനല്‍കി.അങ്ങിനെ ചുളുവിലക്ക് ഭൂമി റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കൈയിലുമായി. ചട്ടപ്രകാരം ടെന്‍ഡര്‍ ലഭിച്ചയാളുമായി രക്തബന്ധമുള്ളവരുടെ പേരിലേ ഭൂമി മറിച്ച് നല്‍കാവൂ. എന്നാല്‍ ഇടപാട് നടക്കുന്ന സമയത്ത് ചെയര്‍മാനായിരുന്ന എന്‍ വേണുഗോപാലിന്‍റെ മറുപടി ഇങ്ങിനെ
ഈ ഭൂമികച്ചവടത്തെക്കുറിച്ച് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. എന്‍ വേണുഗോപാലവ് , മുന്‍ സെക്രട്ടറി ആര്‍ ലാലു, ജിസിഡിഎ മുന്‍ നിര്‍വാഹകസമതി അംഗം അക്ബര്‍ ബാദുഷ, ടെന്‍ഡര്‍ ലഭിച്ച അബ്ദുലര്‍ റഷീദ് എന്നിവരാണ് പ്രതികള്‍ .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam