കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരങ്ങൾ ഇന്ന് കൊച്ചിയിൽ സമ്മാനിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച 45 വയസിൽ താഴെയുളള ആറുപേർക്കാണ് കീർത്തിമുദ്രാ പുരസ്കാരം. രാവിലെ 11.30ന് ഇടപ്പളളി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി.
വി ടി ബൽറാം, അഡ്വ ഹരീഷ് വാസുദേവൻ, സിബി കല്ലിങ്കൽ, വൈക്കം വിജയലക്ഷ്മി, സുഭാഷ് ചന്ദ്രൻ, പി ആർ ശ്രീജേഷ്- ഏഷ്യാനെറ്റ് ന്യൂസിന്റെ കീർത്തിമുദ്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് ഇവർ ഏറ്റുവാങ്ങും. രാവിലെ 11. 30ന് കൊച്ചി ഇടപ്പളളി മാരിയറ്റ് ഹോട്ടലിലാണ് ചടങ്ങുകൾ. സമൂഹത്തിന് മാതൃകയും പ്രചോദനവുമായ ഇവർ ആറുപേരെയാണ് വ്യത്യസ്ഥമേഖലകളിൽനിന്നായി പ്രേക്ഷകരും വിദഗ്ധ ജൂറിയും ചേർന്ന് തെരഞ്ഞെടുത്തത്. കാർഷിക രംഗത്തെ പരീക്ഷണ വിജയങ്ങൾക്കാണ് സിബി കല്ലിങ്കലിന് പുരസ്കാരം.
രാഷ്ട്രീയ രംഗത്തുനിന്ന് വിടി ബൽറാമും കായിക രംഗത്തുനിന്ന് പി ആർ ശ്രീജേഷും അർഹരായി. സംഗീതരംഗത്തുനിന്ന് വൈക്കം വിജയലക്ഷ്മിയും സാഹിത്യ രംഗത്തുനിന്ന് സുഭാഷ് ചന്ദ്രനുമാണ് പുരസ്കാരം. പരിസ്ഥിതി രംഗത്തെ സംഭാവനകൾക്ക് അഡ്വ ഹരീഷ് വാസുദേവനെ തെരഞ്ഞെടുത്തു.
ലോകത്തെവിടെയുമുളള മലയാളി സമൂഹത്തിൽ ജനപ്രതീയിലും വിശ്വാസ്യതയിലും ഒന്നാമതുളള ഏഷ്യാനെറ്റ് ന്യൂസ്, രണ്ട് പതിറ്റാണ്ട് പിന്നിട്ട വേളയിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഒരു ലക്ഷം രൂപയും ഫലകവുമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കീർത്തി മുദ്ര പുരസ്കാരം. പ്രൊഫസർ കെവി തോമസ് എം പി , വികെ ഇബ്രാഹിംകുഞ്ഞ് എം എൽ എ , മേയർ സൗമിനി ജയിൻ, ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയർമാൻ കെ മാധവൻ, ഡയറക്ടർ ഫ്രാങ്ക് പി തോമസ് , എഡിറ്റർ എം ജി രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കും.