
ദില്ലി: മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലും വിപണിയിലും ഉണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വിശദീകരിച്ചു
വിഷു അടക്കമുള്ള ഉത്സവ സീസണുകളിൽ ജനങ്ങൾ അസാധാരണമായി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതാണ് താത്കാലിക പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം. പ്രതിസന്ധി പഠിക്കാൻ ആര്‍ബിഐയും കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. എടിഎമ്മുകൾ കാലിയായതോടെ ചികിത്സാ ആവശ്യങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങൾക്ക് പണം കിട്ടാതെ ജനം വലഞ്ഞു. കച്ചവടക്കാരേയും ദൈനം ദിന പണമിടപാടുകാരെയും കറൺസ് ക്ഷാമം ദുരിതത്തിലാക്കി. ദില്ലിയിലെ ചിലയിടങ്ങളിലും എടിഎമ്മുകളിൽ പണമില്ല.
1,25000 കോടി രൂപയുടെ പണം വിപണിയിലുണ്ടെന്നും പ്രതിസന്ധി മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പണമില്ലാത്ത സംസ്ഥാനങ്ങലിലേക്ക് കറൺസി എത്തിച്ച് പരിഹാരം കാണാനാണ് ശ്രമം. 2,000, 200 രൂപ നോട്ടുകളുടെ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2000 രൂപ വിപണിയിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ പ്രതികരണം.
നോട്ട് നിരോധനത്തിന് മുന്പ് 15 ലക്ഷം കോടി രൂപയുടെ കറൺസി വിപണിയിലുണ്ടായിരുന്നെന്നും നോട്ട് നിരോധനത്തിന് ശേഷം 16ലക്ഷത്തി 50,000 കോടിയായി ഉയർന്നുവെന്നും ശിവ്‍രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam