തിരുവനന്തപുരം മേയർ പദവി കിട്ടാത്തതിൽ പ്രതിഷേധമില്ലെന്ന് കൗൺസിലർ ആർ ശ്രീലേഖ. തനിക്ക് ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാലാണ് ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടം ഒഴിയാൻ വി കെ പ്രശാന്ത് എംഎൽഎയോട് ആവശ്യപ്പെട്ടതെന്നും അവർ വിശദീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മേയ‌ർ വിവാ​ദത്തിൽ അതൃപ്തിയെന്ന റിപ്പോ‌ർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി ആ‌ ശ്രീലേഖ. മേയർ പദവി കിട്ടാത്തതിൽ പ്രതിഷേധം ഇല്ല. നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്ന് പറഞ്ഞതാണ്. മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത്. കൗൺസിലരായി 5 വർഷവും വാർഡിൽ ഉണ്ടാകുമെന്നും ശ്രീലേഖ. വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട വിവാദത്തിലും വിശദീകരണം നൽകി. കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണ്. അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്‍റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട്‌ ഒഴിയാൻ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതിന്‍റെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.