മഴയാഘോഷത്തിനിടെ വധൂവരന്‍മാര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചവര്‍ കുടുങ്ങി

By Web DeskFirst Published Jul 21, 2018, 1:01 PM IST
Highlights
  • മഴയാഘോഷത്തിനിടെ വധൂവരന്‍മാര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചവര്‍ കുടുങ്ങി

കോട്ടയം: കോട്ടയത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ സ‍ഞ്ചരിച്ച കാർ ആക്രമിച്ച ഒന്പതുപേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ യുവാവിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍  സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ മാസം 16നാണ് സംഭവം. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വിവാഹച്ചടങ്ങളുകള്‍ക്ക് ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് കാറിനുനേരെ ആക്രമണം ഉണ്ടായത്. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു.കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റുകയും ബോണറ്റില്‍ ഇടിക്കുകയും ചെയ്തു. 

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാലാ പൊലീസ് പാലാ കടയം സ്വദേശികളായ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റോഡില്‍ പന്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഘം കാറിനു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്ന് കുടുംബം ഇതുവരെ മോചിതരായിട്ടില്ല. വരനും വധുവും വധുവിൻറെ അമ്മയും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. 

click me!