ആദിവാസി ബാലന്‍ മരിച്ച സംഭവം; പിന്നില്‍ ആശുപത്രി അധികൃതരുടെ കൊടും ക്രൂരത

Published : Sep 22, 2016, 04:58 AM ISTUpdated : Oct 04, 2018, 06:37 PM IST
ആദിവാസി ബാലന്‍ മരിച്ച സംഭവം; പിന്നില്‍ ആശുപത്രി അധികൃതരുടെ കൊടും ക്രൂരത

Synopsis

സെപ്തംബര്‍ ഏഴിനാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് അട്ടപ്പാടി ഷോളയൂര്‍ സ്വര്‍ണപ്പിരിവ് ഊരിലെ മണികണ്ഠന്‍ എന്ന പന്ത്രണ്ട് വയസുകാരന്‍ മരിക്കുന്നത്.  മരണസമയത്ത് രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വെറും രണ്ട് ആയിരുന്നു മണികണ്ഠന്‍.  അതായത് അതിഗുരുതരമായ വിളര്‍ച്ച ബാധിച്ചാണ് മരണം സംഭവിച്ചത്. തലേദിവസം വീട്ടില്‍ നിന്ന് കോട്ടത്തറ ആശുപത്രിയിലെത്തിച്ച കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ്  റഫര്‍ ചെയ്തതെന്ന് കുട്ടിയെ പരിശോധിച്ച കോട്ടത്തറയിലെ ഡോക്ടര്‍ പറയുന്നു

എന്നാല്‍ തൃശൂരെന്ന് പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍ കുട്ടിയെയും കൂട്ടിരുപ്പുകാരെയും ഇറക്കിവിട്ടതാകട്ടെ പാലക്കാട് ജില്ലാ ആശുപത്രിയിലും, അതും ഒരു നഴ്സ് പോലും ഇല്ലാതെ ഒറ്റയ്ക്കാണ് രോഗിയെ എത്തിച്ചത്.

ഒരു മാസത്തിന് മുന്‍പ് തന്നെ മണികണ്ഠന് ഗുരുതരമായ വിളര്‍ച്ചയുണ്ടെന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെപിഎച്ച്എന്‍) കണ്ടെത്തിയിരുന്നു എന്നാണ് സ്വര്‍ണപ്പിരിവ് ഊരിലെ എസ്റ്റിപ്രമോട്ടര്‍ പറയുന്നത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.

കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാല്‍ മാറാവുന്നതെയുള്ളു വിളര്‍ച്ചാരോഗം, എന്നാല്‍ വെറും രണ്ട് മാത്രമായി രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്ന വരെ മണികണ്ഠന് വേണ്ട പരിചരണമോ ശ്രദ്ധയോ ആരും നല്‍കിയില്ല.

അതേ സമയം അട്ടപ്പാടിയിലെ ആദിവാസി കുട്ടികളില്‍ 1400 പേരില്‍ വിളര്‍ച്ചാരോഗം സ്ഥിരീകരിച്ചു. ഷോളയൂര്‍ സ്വര്‍ണപ്പിരിവ് ഊരിലെ മണികണ്ഠന്‍ ഗുരുതരമായ വിളര്‍ച്ചരോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കുട്ടികളില്‍ രക്തപരിശോധന നടത്തിയത്.

ഊരുകള്‍ കേന്ദ്രീകരിച്ച് സബ് സെന്‍ററുകള്‍, ഓരോന്നിലും രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്സ്മാര്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ക്ലബുകള്‍, അതിന്‍റെ മേല്‍നോട്ടത്തിനും ഓരോ ജെപിഎച്ച്എന്‍മാര്‍,  ഊരുകളില്‍ പതിവായി സന്ദര്‍ശിച്ച് ആദിവാസികളെ പരിശോധിക്കുകയും റിപ്പോ‍ര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഇതിനൊക്കെ പുറമേ എസ് റ്റി പ്രൊമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ ആനിമേറ്റര്‍മാര്‍.

ഇത്രയൊക്കെ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും മണികണ്ഠനെന്ന പന്ത്രണ്ട് വയസുകാരന് അതിഗുരുതര വിളര്‍ച്ചരോഗമുണ്ടെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. കുട്ടിയുടെ മരണം നടന്നപ്പോള്‍ മാത്രമാണ് മറ്റ് ആദിവാസി കുട്ടികളില്‍ വിളര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കാനായി രക്തപരിശോധന നടത്തുന്നത്. 
പരിശോധിച്ചവരില്‍ 1400 കുട്ടികള്‍ക്ക് വിളര്‍ച്ചയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. സ്കൂളുകളില്‍ കുട്ടികളെ പതിവായി പരിശോധനയ്ക്ക് വിധേയമാക്കാനും പോഷകാഹാരക്കുറവോ വിളര്‍ച്ചയോ കണ്ടെത്തിയാല്‍ ഉടനടി ചികിത്സ ലഭ്യമാക്കണമെന്നുമാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചത്.

ഗുരുതരമായി വിളര്‍ച്ച ബാധിച്ച കുട്ടികള്‍ക്ക് ഉടനടി രക്തം കയറ്റുന്നതടക്കമുള്ള ചികിത്സ ലഭ്യമാക്കാനും അട്ടപ്പാടിയില്‍ വച്ച് നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി
മുഖ്യമന്ത്രി പ്രഖ്യാപനം; നാളെ അതിനിര്‍ണായകം, എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം, ഉച്ചയ്ക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം