
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്‍റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്‍റെ മാനേജര്‍ തമ്പി അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു.
സ്റ്റീഫന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ബാലയുടെ മാനേജര്‍ മിസ്റ്റര്‍ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാര്‍ത്ത അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാര്‍ഥിക്കണം. ബാലയെ സ്‌നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറുന്നത് സ്റ്റീഫനാണ്. വെന്‍റിലേറ്ററില്‍ നിന്നും അവരെ മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ സ്റ്റീഫനാണു പൊതുസമൂഹത്തെ അറിയിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒകേ്ടാബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam