
ചെന്നൈ: പൊതു ഇടങ്ങളില്‍, പ്രത്യേകിച്ച് വൃദ്ധരും കുട്ടികളുമുള്ള ഇടങ്ങളില്‍ ലൗഡ്‌സ്പീക്കറുകള്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന് മദ്രാസ് ഹൈക്കോടതി. പൊതു ഇടങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗത്തെ കര്‍ശനമായി നിയന്ത്രിക്കാന്‍ അതത് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി പറഞ്ഞു.
അനുവദനീയമായ അളവിലാണോ ലൗഡ്‌സ്പീക്കറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. പൊതു പരിപാടികള്‍ നടത്തുന്നവര്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിയമം പാലിച്ചിരിക്കണം. 2000ലെ ശബ്ദ മലിനീകരണ നിയന്ത്രണ നിയമം ലംഘിക്കുന്നതില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ലൈസന്‍സോ അനുമതിയോ ഇല്ലാതെ തിരുച്ചിറപ്പള്ളി ആര്‍ കെ പുരത്തെ ക്രിസ്തീയ ദേവാലയത്തില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആര്‍ കെ നഗര്‍ കുടിയിരിപ്പൂര്‍ നള സംഘം നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ ഉത്തരവ്. ദേവാലയത്തിലെ ലൗഡ്‌സ്പീക്കറിന്റെ ഉപയോഗം ഒഴിവാക്കാമെന്നും സമാധാനമപരമായി പ്രാര്‍ത്ഥനകള്‍ നടത്താമെന്ന് മൊഴിയെടുക്കുന്നതിനിടെ ദേവാലയത്തിലെ വൈദികന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam