
ദില്ലി: ബാബ്‌റി മസ്ജിദ് കേസിലെ വിധി ബി ജെ പിയിലെ നരേന്ദ്ര മോദി വിരുദ്ധ പക്ഷത്തിന് തിരിച്ചടിയായി. എല്‍ കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ വിധി മോദി ആയുധമാക്കും. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യാവിഷയം സജീവമായി നിറുത്താന്‍ വിധി ഇടയാക്കും.
197\1992, 198\1992 ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഈ രണ്ടു കേസുകള്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗം. രണ്ടും ഒന്നിച്ച് വിചാരണ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് വൈകി വന്ന നീതിയാണെങ്കിലും ബി ജെ പിക്ക് തിരിച്ചടിയാണ്. സ്ഥാപക നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചനയ്ക്ക് വിചാരണ നേരിടുന്ന കാഴ്ച പാര്‍ട്ടിക്ക് രാഷ്ട്രീയമായി എന്തു നേട്ടമുണ്ടാക്കിയാലും ധാര്‍മ്മികമായി നല്ല സൂചനയല്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് ഈ കേസ് പെട്ടെന്ന് സജീവമായത് പല വ്യഖ്യാനങ്ങള്‍ക്കും ഇടയാക്കിയിരുന്നു സിബിഐ ഗൂഡാലോചന നടത്തി എന്നി ബി ജെ പി എംപി വിനയ് കത്യാര്‍ തന്നെ ആരോപിച്ചത് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ഒരു വിഭാഗം സംശയിക്കുന്നു എന്നതിന്റെ തെളിവായി. രാഷ്ട്രപതി ഉപരാഷ്ട്പതി സ്ഥാനങ്ങള്‍ ആഗ്രഹിച്ചിരുന്ന അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഈ വിധിയോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വരും. അദ്വാനിയെ ഭരണഘടനാസ്ഥാനത്ത് എത്തിച്ച് വിചാരണ ഒഴിവാക്കണം എന്ന മറുവാദം ഉയരാമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതംഗീകരിക്കാനിടയില്ല. ഉമാഭാരതി കേന്ദ്ര മന്ത്രിയായും കല്ല്യാണ്‍ സിംഗ് ഗവര്‍ണ്ണറായും തുടരുന്നതിന്റെ ധാര്‍മ്മിത ചോദ്യം ചെയ്യുന്നതാണ് വിധി. എന്നാല്‍ മോദിഅമിത് ഷാ കൂട്ടുകെട്ട് ഇരുവരെയും സംരക്ഷിച്ചേക്കും. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വാദം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ശക്തമാക്കാനും വിധി ഇടയാക്കും. വിചാരണയ്ക്ക് സുപ്രീം കോടതി നല്കുന്ന സമയപരിധി 2019 ഏപ്രില്‍ മാസമാണെന്നിരിക്കെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഈ വിഷയം സജീവമാകാനും വിധി ഇടയാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam