കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് വീണ് നാല് തൊഴിലാളികൾ മരിച്ചു. എഴുപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിരുന്നു.  

കോഴിക്കോട് : കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് നാല് തൊഴിലാളികൾ മരിച്ചതിന്റെ ഞെട്ടലിൽ കോഴിക്കോട് വലിയങ്ങാടി. മരിച്ച അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വിട്ടു നല്‍കിയിരുന്നു. കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി തന്നെ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോര്‍പ്പറേഷനെതിരെ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ അപകടത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ ഇന്ന് രാവിലെ 9 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക മേയര്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ഇന്ന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരാന്‍ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോഡ് ഇറക്കിയ ശേഷം കെട്ടിടത്തിന്റെ താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. ഏകദേശം 70 വർഷത്തിലധികം പഴക്കമുള്ള, കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം നിലവിൽ ഗോഡൗണായാണ് ഉപയോഗിച്ചിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണ് പലരെയും പുറത്തെത്തിക്കാനായത്.