
ദില്ലി: വാതുവയ്പും ചൂതാട്ടവും നിയമവിധേയമാക്കാമെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാർശ. കർശന നിയന്ത്രണങ്ങളോടെ വാതു വയ്പും ചൂതാട്ടവും അനുവദിക്കാമെന്നാണ് റിപ്പോർട്ട് കമ്മീഷൻ കേന്ദ്ര സർക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്.
ചൂതാട്ട കേന്ദ്രങ്ങൾ നിയമപ്രകാരം അനുവദിക്കാമെന്നും നിയമ കമ്മീഷൻ വ്യക്തമാക്കി. അനധികൃത ചൂതാട്ടം കാരണമുള്ള ധനനഷ്ടം കുറയ്ക്കാനും കൂടുതൽ തൊഴിലവസരം ഉണ്ടാക്കാനും കഴിയുമെന്ന് കമ്മീഷൻ വാദിക്കുന്നു. ഇതിനായി പാർലമെൻറ് മാതൃകാ നിയമം ഉണ്ടാക്കണം.
18 വയസാകാത്തവരെയും ദാരിദ്ര്യരേഖയ്ക്കു താഴെയുളളവരെയും ചൂതാട്ടത്തിന് അനുവദിക്കരുത്. കൂടുതൽ വരുമാനമുള്ളർക്കും കുറഞ്ഞ വരുമാനക്കാർക്കും വ്യത്യസ്ത വാതുവയ്പും ചൂതാട്ടവും വേണം. പണകൈമാറ്റം അനുവദിക്കരുത്. എല്ലാ തുകയും ഡിജിറ്റൽ മാർഗ്ഗം കൈമാറണം. വാതുവയ്ക്കാവുന്ന പരമാവധി തുകയ്ക്ക് പരിധി വേണം എന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ക്രിക്കറ്റ് വാതുവയ്പ് അന്വേഷിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാർശയാണ് കമ്മീഷൻ പരിശോധിച്ചത്. സുപ്രീംകോടതി റിപ്പോർട്ട് നിയമകമ്മീഷൻറെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു.
ജസ്റ്റിസ് ബിഎസ് ചൗഹാൻറെ നേതൃത്തിലുള്ള മൂന്നംഗ കമ്മീഷനിലെ അംഗമായ എസ് ശിവകുമാർ ശുപാർശയ്ക്ക് വിയോജനകുറിപ്പ് നല്കി. ക്രിക്കറ്റ് വാതുവയ്പ് മാത്രം പരിശോധിക്കാനാണ് കോടതി ആവശ്യപ്പെട്ടതെന്നും മറ്റു മേഖലകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വിയോജനക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam