തിരുവനന്തപുരം മൃഗശാലയിൽ നൈല-ലിയോ സിംഹങ്ങൾക്കുണ്ടായ കുഞ്ഞുങ്ങളെ, പ്രത്യേക സംഘം ഏറ്റെടുത്തു. വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രാപ്പകലില്ലാത്ത പരിചരണത്തിൽസിംഹക്കുഞ്ഞുങ്ങൾ ഇപ്പോൾ പിച്ചവെച്ച് തുടങ്ങി.
തിരുവനന്തപുരം: മൃഗശാലയിലെ നൈല-ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21 ന് ഉണ്ടായ കുഞ്ഞുങ്ങൾ പിച്ചവെച്ച് തുടങ്ങി. നൈലയുടെ കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങൾ മരിച്ചു പോയിരുന്നതുകൊണ്ട് ഇത്തവണ അധികൃതർ കൂടുതൽ മുൻകരുതൽ എടുത്തിരുന്നു. ഇത്തവണ മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായെങ്കിലും പ്രസവത്തിന് സാധാരണയിൽ കവിഞ്ഞ സമയം എടുത്തതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മൃഗശാല വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ അടിയന്തിര ശുഷ്രൂഷകൾ നൽകിയെങ്കിലും നൈലക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തത് വെല്ലുവിളി ആയി.
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വന്നതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി രാത്രി തന്നെ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിലേക്ക് മാറ്റി. വെറ്ററിനറി സർജ്ജന്റെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് ചികിത്സ ആരംഭിച്ചു. കുഞ്ഞുങ്ങൾ സ്വന്തമായി പാൽ വലിച്ച് കുടിക്കാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളെ ഇൻക്യൂബറ്ററിൽ നിന്ന് പ്രത്യേക റൂമിലേക്ക് മാറ്റി.
ദിവസം 6 മണിക്കൂർ ഇടവേളയിൽ ആണ് കുഞ്ഞുങ്ങൾക്ക് പാൽ നൽകേണ്ടത്. ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ എന്ന പാൽപ്പൊടിയാണ് ഇപ്പോൾ സിംഹക്കുട്ടികൾക്ക് നൽകുന്നത്. ആദ്യ ദിവസം 1.850kg ആയിരുന്നു ആൺ കുഞ്ഞിന്റെ ഭാരം, പെൺ കുഞ്ഞിന് 1.650kg. ഇപ്പോൾ ഒരു മാസം പ്രായമായതോടെ ആൺ കുഞ്ഞിന് 3.150kg യും പെൺ കുഞ്ഞിന് 2.850kg യും ഭാരമായി. ആദ്യത്തെ പത്ത് ദിവസത്തോളം കണ്ണുകൾ തുറക്കാത്ത കുഞ്ഞുങ്ങൾക്ക് ഇപ്പോൾ ദൗത്യ സംഘമാണ് അച്ഛനും അമ്മയും.
ഏറ്റവും അപകടകരമായ ആദ്യത്തെ 30 ദിവസം കടന്നെങ്കിലും ഇതിനിടയിൽ ഒരിക്കൽ പെൺകുഞ്ഞ് രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനെ തുടർന്ന് അപകടവസ്ഥയിൽ ആയിരുന്നു. രാപ്പകലില്ലാതെ സംഘം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികൾ അപകടനില തരണം ചെയ്തത് എന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അഭിപ്രായപ്പെട്ടു. അപകടനില കടന്നെങ്കിലും ഇനിയും കടമ്പകൾ കടക്കാനുണ്ടെന്ന് വെറ്ററിനറി സർജ്ജൻ പറഞ്ഞു. സ്വന്തമായി ഇറച്ചി കഴിക്കാൻ തുടങ്ങുന്നതോടെ ഇവരെ തുറന്ന കൂടിലേക്ക് മാറും.
