
ദില്ലി: രാമസേതുവിന്റെ പേരില്‍ തമ്മിലടിച്ച് ബിജെപിയും കോണ്‍ഗ്രസും. രാമ സേതു മനുഷ്യനിർമ്മിതമെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍രംഗത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സീതയെ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് ശ്രീരാമനാല്‍ നിര്‍മിതമായതാണ് രാമസേതുവെന്നാണ് വിശ്വാസം. രാമസേതു മനുഷ്യനിര്‍മിതമല്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയ കോണ‍്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് ബിജെപി ആവശ്യം.
അമേരിക്കയിലെ സയന്‍സ് ചാനലാണ് രാമേസതുവുമായി ബന്ധപ്പെട്ട പുതിയ പഠനം പുറത്ത് വിട്ടത്. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യനിര്‍മിതിയാണെന്നും ചാനല്‍ പുറത്ത് വിട്ട പ്രോമോഷണല്‍ വീഡിയില അവകാശപ്പെടുന്നുണ്ട്. സാറ്റലൈറ്റ് പരിശോധനയില്‍ നിന്ന് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നാണ് ചാനലിന്‍റെ വാദം. ഇതോടെയാണ് ബിജെപി കോണ്‍ഗ്രസിനെതിരെ പുതിയ പോര്‍മുഖം തുറന്നത്.
2007 ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് സേതുസമുദ്രം പദ്ധതിയുമായിബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാമന്‍ ജീവിച്ചിരുന്നതിന് ചരിത്രപരമായ തെളിവുകളില്ലെന്നും രാമസേതു മനുഷ്യനിര്‍മിതമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു സത്യവാങ് മൂലം. പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണെന്ന് ബിജെപി ആവശ്യപ്പെട്ടു. രാമ സേതു മനുഷ്യനിര്‍മ്മിതമാകാമെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയിലെടുത്ത നിലപാടിന് വിരുദ്ധമാവുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam