കാസർകോട്: ബിജെപിയുടെ മുതിർന്ന നേതാവും പാർട്ടി ദേശീയ സമിതി അംഗവുമായ മടിക്കൈ കമ്മാരൻ(79) അന്തരിച്ചു. കുറച്ചു നാളുകളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. അവിവാഹിതനാണ്. ദീർഘകാലമായി ദേശീയ സമിതിയംഗമായിരുന്നു.
സോഷ്യലിറ്റ് പാർട്ടിയിൽനിന്നു ബിജെപിയിലെത്തിയ നേതാവാണ് കമ്മാരൻ. അടിയന്തിരാവസ്ഥ കാലത്ത് ലോകസംഘർഷ സമിതി ഹൊസ്ദുർഗ് താലൂക്ക് കൺവീനറായും 1980 ൽ ബിജെപിയുടെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1983 ൽ നടന്ന കാസർകോട് ജില്ലാ രൂപീകരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
83 മുതല്‍ 87 വരെ ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ്, തുടർന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി , വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. ബിജെപി തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, വയനാട്, കൊല്ലം ജില്ലകളുടെ സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.