
മുസാഫർപൂർ: ബീഹാറിൽ ബി ജെ പിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. മുസാഫർപൂരിലെ ബൈജു പ്രസാദ് ഗുപ്തയാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. മുസാഫർപൂരിൽ മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്നു ബൈജു. സംഭവ ദിവസം മരുന്ന് വാങ്ങാനെന്ന വ്യാജേനയാണ് അക്രമി കടയിലെത്തിയത്. ശേഷം മരുന്ന് ആവശ്യപ്പെട്ട ഇയാൾ ബൈജുവിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബൈജു മരിച്ചു. ഒരാൾക്ക് വെടിയേറ്റുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും ബൈജുവിനെ അക്രമിക്കാനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് മുൻപ് ഗുജറാത്തിലെ മുൻ ബി ജെ പി എംഎൽഎയായ ജയന്തിലാല്‍ ഭാനുശാലി ട്രെയിൻ യാത്രക്കിടെ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
നബുജില്‍ നിന്നും അഹമ്മാദാബാദിലേക്കുള്ള യാത്രക്കിടെയാണ് അജ്ഞാതനായ ആൾ ഭാനുശാലിക്കു നേരെ വെടിയുതിർത്തത്. കഴിഞ്ഞ വർഷം അബ്‌ദാസ മണ്ഡലത്തില്‍ നിന്നുള്ള എം എൽ എയായ ജയന്തിലാലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിരുന്നു. ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നായിരുന്നു സൂറത്ത് സ്വദേശിനിയായ 21കാരിയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam