രോഗികളുടെ ജീവൻ പന്താടി സംസ്ഥാന സർക്കാർ; കരിമ്പട്ടികയിൽപ്പെടുത്തിയ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നു

By Web DeskFirst Published Dec 8, 2017, 10:33 AM IST
Highlights

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് ഒ‍ഡിഷ മെഡിക്കല്‍ കോര്‍പറേഷൻ കരിമ്പട്ടികയില്‍ പെടുത്തിയ മരുന്ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇപ്പോഴും രോഗികള്‍ക്ക് നല്‍കുന്നു. നാഗ്‍പൂര്‍ ആസ്ഥാനമായ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ റിംഗര്‍ ലാക്ടേറ്റ് ഇന്‍ജക്ഷനാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഏതെങ്കിലും സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളും അതേ നടപടി സ്വീകരിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഈ ഗുരുതര വീഴ്ച.

നാഗ്പൂര്‍ ആസ്ഥാനമായ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ റിംഗര്‍ ലാക്ടേറ്റ് ഇന്‍ജക്ഷന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാണ് ഒഡീഷ മെഡിക്കല്‍ കോ‍ർപറേഷന്‍ കരിമ്പട്ടികയില്‍പെടുത്തിയത്. മെയ് മാസത്തിലായിരുന്നു നടപടി. എന്നാല്‍ ഈ കമ്പനിയുടെ ഇതേ മരുന്ന് ഇപ്പോഴും കേരളത്തിലെ സർക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് നല്‍കുന്നു. അതായത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്കിപ്പോഴും നല്‍കുന്നുവെന്ന് ചുരുക്കം. 

ഏതെങ്കിലും ഒരു സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തിയാല്‍ ആ മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതർ കൂടി അറിഞ്ഞുകൊണ്ടുള്ള ഈ ഗുരുതര വീഴ്ച. അതേസമയം 2017 മാര്‍ച്ചില്‍ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ച് കമ്പനി 50ശതമാനം മരുന്നുകള്‍ ആ മാസം തന്നെ നല്‍കിയതാണെന്നും അതാണ് ഇപ്പോഴും രോഗികള്‍ക്ക് നല്‍കുന്നതെന്നുമാണ് വിശദീകരണം. ഒഡീഷ സര്‍ക്കാരിന്‍റെ നടപടി അറിഞ്ഞതിനാല്‍ കമ്പനിയുമായുള്ള തുടര്‍ കരാര്‍ റദ്ദാക്കിയെന്നും കോര്‍പറേഷന്‍ അധികൃതര്‍ വിശദീകരിക്കുന്നു.

click me!