തിരുവനന്തപുരം: മുൻകാല എല്‍ഡിഎഫ് സർക്കാരുകൾക്കൊന്നും പരിചിതമല്ലാത്ത രീതിയിൽ ആദ്യവർഷം തന്നെ വിവാദ പെരുമഴയുണ്ടാക്കിയത് പിണറായി സർക്കാരിന്‍റെ പ്രത്യേകതയാണ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണ്ടെന്ന പ്രസ്താവനയിലായിരുന്നു തുടക്കം. തുടര്‍ന്ന് ഒരുവർഷത്തിനകം രണ്ടുമന്ത്രിമാരുടെ രാജി. ഫോൺകെണിയും ബന്ധുനിയമനവും സര്‍ക്കാരിനെ പിടിച്ചുലച്ചു. എം കെ ദാമോദരന്‍റെയും ഗീതാ ഗോപിനാഥിന്‍റെയും നിയമനങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു.
ജിഷ്‍ണു പ്രണോയിയുടെ അമ്മ മഹിജയുടെയും ലോ അക്കാദമി സമരവും സര്‍ക്കാരിന്‍റെ നിറംകെടുത്തി. മൂന്നാറിലെ കൈയ്യേറ്റ വിവാദങ്ങളും സെൻകുമാർ കേസിലെ തിരിച്ചടിയും ഏറ്റവുമൊടുവിൽ ജേക്കബ് തോമസിന്റെ പുസ‍്തക പ്രകാശനം വരെയും വിവാദങ്ങൾ പരന്നൊഴുകുമ്പോൾ സർക്കാരിന്‍റെ പ്രതിച്ഛായ തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.