
ബംഗളൂരു: പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തി. ബംഗളൂരുവിലാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബേബി ടവ്വലിലും പൊതിഞ്ഞ നിലയിലായിരുന്നു പെൺകുഞ്ഞ്. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാൽപത്തേഴ് വയസ്സുളള സുധാ വാസൻ ഉണർന്നത്. പുലർച്ച നാല് മണി സമയമായതിനാൽ താൻ നല്ല ഉറക്കത്തിലായിരുന്നു എന്ന് സുധ പറയുന്നു.
പൂച്ച കരയുന്നതാകുമെന്ന് കരുതി വീണ്ടും ഉറങ്ങാൻ കിടന്നു. എന്നാൽ വീണ്ടും കരച്ചിൽ കേട്ടപ്പോഴാണ് മകനെയും കൂട്ടി പുറത്തിറങ്ങി നോക്കിയത്. വീടിന് മുന്നിലായി ബേബി ടവ്വലിനുള്ളിൽ പൊതിഞ്ഞ നിലയിൽ ഒരു പൊതിക്കെട്ട് കിടക്കുന്നതായി കണ്ടു. തുറന്നപ്പോൾ അതിനുള്ളിൽ വീണ്ടും ഒരു പ്ലാസ്റ്റിക് ബാഗ്. അതിനുള്ളിലായിരുന്നു കുഞ്ഞിനെ ഭദ്രമായി പൊതിഞ്ഞ് ഉപേക്ഷിച്ചത്. അപ്പോൾത്തന്നെ വീട്ടമ്മ അയൽവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസാണ് ശിശുവിനെ ബംഗളൂരുവിലെ സിയോൺ ആശുപത്രിയിലെത്തിച്ചത്.
ജനിച്ച് രണ്ട് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് ഡോക്ടേഴ്സ് പറയുന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടി പോലും മുറിച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, കുഞ്ഞിനെ വൃത്തിയാക്കിട്ടുമുണ്ടായിരുന്നില്ല. തണുത്തു വിറയ്ക്കുന്ന അവസ്ഥയിലായിരുന്ന ശിശുവിനെ സുധയാണ് ഒരു ടവ്വൽ കൊണ്ട് പൊതിഞ്ഞത്. നവജാത ശിശുക്കളെ പരിചരിക്കാനുള്ള സംവിധാനങ്ങൾ സിയോൺ ഹോസ്പിറ്റലിൽ ഇല്ലാതിരുന്നതിനാൽ ഒാവം ഹോസ്പിറ്റലിലാണ് ഇപ്പോൾ കുഞ്ഞുള്ളത്. ശിശുവിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്ന് ഡോക്ടേഴ്സ് പറഞ്ഞു. നിംഹാൻസ് ഹോസ്പിറ്റലിന്റെ ശിശുവിഹാറിലേക്ക് കുഞ്ഞിനെ മാറ്റാനാണ് തീരുമാനം. ശിശുസംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam