
കൊച്ചി:കളമശേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഭൂമിക്കായി അനുമതി തേടി കാത്തരിക്കുന്ന രണ്ട് കമ്പനികളില്‍ ബ്രൂവറി തുടങ്ങാന്‍ അനുമതി ലഭിച്ച പവര്‍ ഇന്‍ഫ്രാടെക് കമ്പനിയില്ലെന്ന്, ഭൂമി അനുവദിക്കേണ്ട ജില്ലാ വ്യവസായ കേന്ദ്രം വ്യക്തമാക്കുന്നു. തൃശൂരില്‍ ശ്രീചക്ര ഡിസ്റ്റ്ലറീസിനും ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ലെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണറും വ്യക്തമാക്കി.
കളമശേരി മെഡിക്കല്‍ കോളേജിന് സമീപത്തെ കിന്‍ഫ്രയുടെ ഹൈടെക് പാര്‍ക്കില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി നീക്കിയിട്ട അമ്പതേക്കറില്‍ ഇനി അവശേഷിക്കുന്നത് ഇരുപതേക്കര്‍ ഭൂമിയാണ്. വ്യവസായ യൂനിറ്റുകള്‍ നല്‍കുന്ന പദ്ധതി പരിഗണിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരായ ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റിയാണ് സ്ഥലം അനുവദിക്കുന്നത്. പവര്‍ ഇന്‍ഫ്രാടെക് കമ്പനി ബ്രുവറിക്ക് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ കമ്മിറ്റി മുമ്പാകെ അപേക്ഷ നല്‍കിയിട്ടില്ല. സ്ഥലം ബ്രൂവറി കമ്പനിക്കായി നീക്കിവെക്കണമെന്ന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശവും വന്നിട്ടില്ല.
പാക്കിങ് യൂണിറ്റ് തുടങ്ങുന്നതിനുള്ള 50 സെന്‍റിന്‍റെ അപേക്ഷയും എഞ്ചിനിയറിങ് കമ്പിനിക്കായുള്ള 30 സെന്‍റിന്‍റെ അപേക്ഷയും മാത്രമാണ് ഇപ്പോള്‍ കമ്മിറ്റിക്ക് മുമ്പാകെയുള്ളത്. ഇവരണ്ടും അടുത്തമാസം പരിഗണിക്കും. ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂര്‍ ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാൻ അനുമതി നല്‍കിക്കൊണ്ടുളള എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ജൂലയ് 12ന് ലഭിച്ചെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമ്മതിക്കുന്നു. എന്നാല്‍ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ കമ്പിനി സമര്‍പ്പിച്ചിട്ടില്ല. കമ്പിനി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ തൃപ്തികരമാണെങ്കില്‍ അനുമതിയ്ക്ക് 24 മണിക്കൂര്‍ മതി. വ്യവസായ വകുപ്പിന്‍റെയോ കിൻഫ്രയുടെയോ സ്ഥലം വിട്ടുകൊടുത്തിട്ടില്ലെന്ന് തൃശൂരിലെ ജില്ലാ വ്യവസായ കേന്ദ്രം മാനേജറും പറയുന്നു. ചുരുക്കത്തില്‍ ഇല്ലാത്ത ഭൂമിയില്‍ ബ്രുവറി തുടങ്ങാനാണ് എക്സൈസ് വകുപ്പ് തൃശൂരിലും കൊച്ചിയിലും അനുമതി നല്‍കിയതെന്ന് വ്യക്തം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam