
ലക്നൗ: രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് കെെമാറിയതിന് ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍ നിന്നുള്ള അച്യുതാനന്ദ് മിശ്രയെയയാണ് ഉത്തര്‍പ്രദേശ് ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് പിടികൂടിയത്. ജവാനെ ഹണിട്രാപ് ചെയ്യുകയായിരുന്നുവെന്ന് യുപി സംസ്ഥാന പൊലീസ് മേധാവി ഒ.പി. സിംഗ് പറഞ്ഞു.
ഡിഫന്‍സ് റിപ്പോര്‍ട്ടര്‍ എന്ന അവകാശപ്പെട്ട് എത്തിയ സ്ത്രീക്ക് സെെന്യത്തിന്‍റെ ഓപ്പറേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ പോലും മിശ്ര കെെമാറി. 2016ലാണ് മിശ്രയും സ്ത്രീയും തമ്മില്‍ ആദ്യം ബന്ധപ്പെടുന്നത്. പിന്നീട് ബിഎസ്എഫ് ക്യാമ്പിന്‍റെ ചിത്രങ്ങള്‍, യൂണിറ്റുകള്‍ എവിടെയാണെന്നുള്ള വിവരങ്ങള്‍ എല്ലാം നല്‍കി തുടങ്ങി.
തുടര്‍ന്ന് വാട്സ് ആപ് ഉപയോഗിച്ചായിരുന്നു ചാറ്റിംഗ്. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ആയിരുന്നു സ്ത്രീ ഉപയോഗിച്ചിരുന്നത്. മതപരിവര്‍ത്തനവും കാശ്മീരുമാണ് മിശ്രയെ സ്വാധീനിച്ചിരുന്നത്. പാക്കിസ്ഥാനി ദോസ്ത് (സുഹൃത്ത്) എന്ന പേരിലാണ് സ്ത്രീയുടെ നമ്പര്‍ മിശ്ര ഫോണില്‍ സേവ് ചെയ്തിരുന്നത്.
പാക്കിസ്ഥാനി ചാര സംഘടനായ ഐഎസ്ഐ ഇന്ത്യയിലെ ജവാന്മാരെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു. രണ്ട് ദിവസം മുമ്പാണ് മിശ്രയെ എടിഎസും ബിഎസ്ഫ് അധികൃതരും ചോദ്യം ചെയ്തത്. പ്രഥമദൃഷ്ടിയില്‍ തന്നെ മിശ്രയ്ക്കെതിരെ ആവശ്യത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam