
ഭോപ്പാല്‍: ദളിത് നേതാവ് മായാവതിയുടെ ബി.എസ്.പി മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഹകരിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും സഖ്യം വേണ്ടെന്ന് ബി.എസ്.പി തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ 230 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.എസ്.പി പദ്ധതിയിടുന്നതെന്ന് ബിഎസ്പി മധ്യപ്രദേശ് അധ്യക്ഷന്‍ നര്‍മദ പ്രസാദ് അഹീര്‍വാര്‍ അറിയിച്ചു. മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി കണ്ടു. നിലവില്‍ ബിഎസ്പി സംസ്ഥാനഘടകം ആരോടും ചര്‍ച്ച നടത്തിയിട്ടില്ല. ദേശീയ നേതൃത്വവും അത്തരം ചര്‍ച്ചകള്‍ നടത്തുന്നതായി അറിയില്ല. മധ്യപ്രദേശില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ മത്സരിക്കും - നര്‍മദ പ്രസാദ് പറയുന്നു.
ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് കരുതുന്നത്. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 36.38 ശതമാനവും ബി.എസ്.പിക്ക് 6.29 ശതമാനം വോട്ടുവിഹിതം ലഭിച്ചിരുന്നു. അധികാരത്തിലെത്തിയ ബിജെപിക്ക് 44.88 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപി-165, കോണ്‍ഗ്രസ്-58, ബി.എസ്.പി-4 എന്നിങ്ങനെയായിരുന്നു നിയമസഭയിലെ സീറ്റ് വിഹിതം. 2008-ല്‍ ബിജെപിക്ക് 37.64 ശതമാനം വോട്ട് വിഹിതം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 32.85 ശതമാനവും ബി.എസ്.പിക്ക് 8.97 ശതമാനവും ആയിരുന്നു ലഭിച്ചത്. അന്നും ബിജെപിയാണ് അധികാരത്തിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam