
തിരുവനന്തപുരം: ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പത്മകുമാറിന് പകരം എഡിജിപി എ.സുദേഷ് കുമാര്‍ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറാവും. ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയ സുദേഷ് കുമാറിനെ കോസ്റ്റല്‍ സോണ്‍ എഡിജിപിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആ സ്ഥാനത്ത് നിന്നുമാണ് അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി എത്തുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം കേരള പൊലീസില്‍ നിന്നും പോയ പത്മകുമാര്‍ വളരെക്കാലമായി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ഇപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റുന്നത്. എഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ പത്മകുമാറിനെ കേരള പൊലീസിലേക്ക് സര്‍ക്കാര്‍ തിരികെ കൊണ്ടു വരും എന്നാണ് കരുതുന്നത്. പത്മകുമാറിനുള്ള നിയമന ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കേന്ദ്രസര്‍വ്വീസിലേക്ക് പോയ എന്‍.പ്രശാന്ത് നായര്‍ക്ക് കേരളത്തില്‍ പുനര്‍നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായിട്ടാണ് മന്ത്രിസഭാ യോഗം അദ്ദേഹത്തെ നിയമിച്ചത്. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam