
മലപ്പുറം: എടക്കരയില്‍ അഭിമന്യുവിന്‍റെ പേരില്‍ ഇറക്കിയ കോളേജ് മാഗസിന്‍ കത്തിച്ച സംഭവത്തില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോളേജ് യൂണിയനെതിരെയുള്ള പ്രതിഷേധം മാത്രമായിരുന്നു മാഗസിന്‍ കത്തിക്കലിന് പിന്നിലെന്നാണ് ക്യാംപസ് ഫ്രണ്ടിന്‍റെ വിശദീകരണം.
നിലമ്പൂരിന് സമീപമുള്ള എടക്കര വിവേകാനന്ദ കോളേജിലെ എസ്എഫ്ഐ യൂണിയനാണ് ഇത്തവണത്തെ മാഗസിന് അഭിമന്യുവിന്‍റെ പേര് നല്‍കിയത്. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് രണ്ട് ലേഖനങ്ങളും ഒരു കവിതയും ഉള്‍പ്പെടുത്തിയിരുന്നു. മാഗസിന്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ പേരില്‍ കണ്ടാലറിയാവുന്ന 7 ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എടക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കായികദിനവും കലാമേളയും കൃത്യസമയത്ത് നടത്താത്ത എസ്എഫ്ഐ യൂണിയനെതിരെയുള്ള പ്രതിഷേധത്തില്‍ രാഷ്ട്രീയം കാണുകയാണെന്ന ആരോപണമാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. തുടര്‍സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കോളേജില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam