സിബിഐയിൽ പോര് തീരുന്നില്ല; ഇടക്കാല ഡയറക്ടർ നടത്തിയ സ്ഥലം മാറ്റങ്ങൾ അലോക് വർമ റദ്ദാക്കി

By Web TeamFirst Published Jan 10, 2019, 5:23 PM IST
Highlights

അലോക് വർമയ്ക്കെതിരായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കവെയാണ് വർമ ഉത്തരവ് പുറത്തിറക്കുന്നത്.

ദില്ലി: സിബിഐയിൽ പോര് തുടരുന്നു. മുൻ ഡയറക്ടർ നാഗേശ്വരറാവു നടത്തിയ എല്ലാ സ്ഥലം മാറ്റ ഉത്തരവുകളും അലോക് വർമ റദ്ദാക്കി. അലോക് വർമയ്ക്കെതിരായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കവെയാണ് വർമ ഉത്തരവ് പുറത്തിറക്കുന്നത്. ഉപഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കേസുകളുടെ മേൽനോട്ടം ഇനി പുതിയ ഉദ്യോഗസ്ഥർക്കാണ്. നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് അലോക് വർമയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉൾപ്പോരിനെത്തുടർന്നാണ് കേന്ദ്രസർക്കാർ വർമയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

CBI director Alok Verma withdraws transfer orders made by M Nageswara Rao who was appointed as interim CBI Director. Section 4 and 5 of transfer orders not withdrawn. pic.twitter.com/MytrkgBf4M

— ANI (@ANI)

അർധരാത്രി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിന് പിന്നാലെ ഹർജിയുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വർമയെ മാറ്റി നിർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാൽ നയപരമായ തീരുമാനങ്ങൾ വർമ എടുക്കരുതെന്നും അദ്ദേഹം പദവിയിൽ തുടരുന്ന കാര്യം സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ സെലക്ഷൻ കമ്മിറ്റി യോഗം തുടരവെയാണ് വർമ തന്ത്രപ്രധാനമായ തീരുമാനമെടുക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് - എന്നീ മൂന്ന് പേരടങ്ങുന്നതാണ് സെലക്ഷൻ കമ്മിറ്റി. നേരത്തേ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയിരുന്നു. വർമയ്ക്കെതിരായ കേസിൽ വിധി പറഞ്ഞത് താനടക്കമുള്ള ബഞ്ചാണെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. 

click me!