ശബരിമല ഹർത്താൽ അക്രമങ്ങളിൽ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

By Web TeamFirst Published Jan 5, 2019, 2:17 PM IST
Highlights

ശബരിമലയിലെ സ്ത്രീപ്രവേശനത്തെത്തുടർന്നുണ്ടായ ഹർത്താലിലെ അക്രമങ്ങളെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകണമെന്നും കേന്ദ്രസർക്കാർ നിർദേശം.

ദില്ലി: ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്ന് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട് തേടി. ഹർത്താലിന് ശേഷവും രാഷ്ട്രീയസംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതി ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്നാഥ് സിംഗ് നിർദേശം നൽകി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങൾക്കെതിരെയും ബിജെപി എംപിമാർ ഇന്നലെ രാജ്നാഥ് സിംഗിനെ കണ്ട് പരാതി നൽകിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയിൽ കയറ്റി ദർശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നുമായിരുന്നു വി മുരളീധരൻ എംപി ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടത്. 

ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോർട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. ഇതുവരെ കേരളം മറുപടി നൽകിയിട്ടില്ല. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന നിർദേശം രാജ്നാഥ് സിംഗ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടർനടപടികൾ സ്വീകരിക്കും.

Read More: സംസ്ഥാനസർക്കാരിന് ബിജെപി മുന്നറിയിപ്പ്: അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം

click me!