
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഏകീകൃത പൊതുപ്രവേശനപ്പരീക്ഷയില്‍ നിന്ന് ഈ വര്‍ഷം ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്ലസ്‌ടു തത്തുല്യ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നതെന്ന് തമിഴ്‌നാടും സുപ്രീംകോടതിയില്‍ വാദിച്ചു. പ്രാദേശികഭാഷകളില്‍ പരീക്ഷയില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗുജറാത്തുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കോടതിയില്‍ ഉന്നയിച്ചു. ഇതില്‍ പ്രാദേശികഭാഷാപ്രശ്‌നം മാത്രമാണ് സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തത്. നീറ്റ് പരീക്ഷയുടെ രണ്ടാംഘട്ടത്തില്‍ ഇംഗ്ലീഷിനും ഹിന്ദിയ്ക്കും പുറമേ എട്ട് പ്രാദേശികഭാഷകളില്‍ക്കൂടി ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന കാര്യം പരിഗണിയ്ക്കണമെന്ന് സുപ്രീംകോടതി സിബിഎസ്ഇയ്ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏഴ് പ്രാദേശികഭാഷകളില്‍ക്കൂടി നീറ്റ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ രണ്ടാംഘട്ട പരീക്ഷ നീട്ടിവെയ്ക്കുന്ന കാര്യം സിബിഎസ്!സി പരിഗണിച്ചേയ്ക്കും. മെഡിക്കല്‍ കൗണ്‍സിലും കേന്ദ്രസര്ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ സിബിഎസ്ഇ അന്തിമതീരുമാനമെടുക്കുക. സംസ്ഥാനങ്ങളുടെ നിയമമനുസരിച്ചുള്ള സീറ്റ് സംവരണത്തിന് തടസ്സമില്ല എന്നാണ് നീറ്റിന്റെ ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ നീറ്റ് ഒന്ന് രണ്ട് ഘട്ടങ്ങളിലെ ഫലം രണ്ട് ലിസ്റ്റായാണ് പുറത്തു വരിക. അഖിലേന്ത്യാ മെറിറ്റ് ലിസ്റ്റും, സംസ്ഥാനമെറിറ്റ് ലിസ്റ്റും. പ്രവേശനത്തിന് സംസ്ഥാനഏജന്‍സിയിലോ സ്ഥാപനത്തിലോ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam