
തിരുവനന്തപുരം: ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്തിനാണ് വനിതാ മതിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വനിതാ മതിലിൽ പങ്കെടുക്കാൻ കുടുംബശ്രീ പ്രവർത്തകരെ അടക്കം സിപിഎം ഭീഷണിപ്പെടുത്തുകയാണ്. പെൻഷൻകാരെ പോലും വെറുതെ വിടുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുന്നത്--രമേശ് ചെന്നിത്തല പറഞ്ഞു.
വീരേന്ദ്രകുമാർ ഭൂമി കയ്യേറ്റക്കാരൻ ആണെന്നാണ് സിപിഎം നിലപാട്. അത് മാറിയോ എന്ന് സിപിഎം വ്യക്തമാക്കണം. അഴിമതിക്കാരൻ എന്ന് പറഞ്ഞാണ് ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിഎസ് അച്യുതാനന്ദൻ ജയിലിൽ അടച്ചത്. അഴിമതിയുമായി സന്ധി ചെയ്യാൻ സിപിഎമ്മിന് മടിയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇടതുമുന്നണി ശക്തമാക്കാൻ ഇത് കൊണ്ടൊന്നും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻ പിഎസ്‍സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണൻ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതിൽ തെറ്റില്ല. അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗം അല്ല. ലോക്കപ്പ് കൊലപാതകങ്ങളെ പ്രത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വരാപ്പുഴ കേസിൽ സർക്കാർ കള്ളക്കളി കളിക്കുന്നു ശ്രീജിത്തിനെ കൊല്ലാൻ നേതൃത്വം നല്‍കിയവർക്ക് സംരക്ഷണം നൽകുന്നത് അതിന്റെ തെളിവാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam