
തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയിൽ മുഖ്യമന്ത്രിയ്ക്കും എക്സൈസ് വകുപ്പ് മന്ത്രിയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹർജി നൽകി. ഗവർണർ തള്ളിയ പരാതി നിലനിൽക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. അതേസമയം, തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാട് ആവർത്തിയ്ക്കുകയാണ് സംസ്ഥാനസർക്കാർ. ബ്രൂവറികൾ അനുവദിച്ചതിൽ തെറ്റുപറ്റിയിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, നാല് ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കോടതിയിലെത്തിയത്. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് നീക്കം. ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തുന്നതിന് സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്കു മുമ്പാണ് ബ്രൂവറികൾ അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് കോടതിയിൽ വാദിച്ചു. അതിനാൽ കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടുന്നതിൽ തടസ്സമില്ലെന്നായിരുന്നു വാദം.
സമാനമായ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബ്രൂവറി അനുമതി റദ്ദാക്കണമെന്ന ഹർജിയാണ് ഹൈക്കോടതിയിൽ ഉളളതെന്നും തന്‍റെ ആവശ്യം അഴിമതി അന്വേഷണിക്കണമെന്നാണെന്നും ചെന്നിത്തല വാദിച്ചു. ഗവർണർ അനുമതി നിഷേധിച്ചതിനാൽ കേസ് ഹൈക്കോടതിയിലല്ലേ നിലനിൽക്കൂ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam