
തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമി പ്രതിയായ പോക്സോ കേസില്‍ പെൺകുട്ടിയുടെ മൊഴി ഇന്നെടുക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് മൊഴി രേഖപ്പെടുത്തുക. പെൺകുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂർത്തിയാക്കി.
അതേസമയം, ഇമാം ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണെന്ന് പൊലീസ് ഇമാമിൻറെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളിയുടെ പ്രസിഡന്‍റ് പരാതിയിലാണ് കേസെടുത്തത്.
ഇമാം പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസിൽ പരാതി പെടാൻ തയാറാകാത്ത കുടുംബം ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam