
ബീജിംഗ്: ഒടുവില്‍ അതും സംഭവിച്ചു.പാളത്തിലൂടെയല്ലാതെ ട്രെയിന്‍ ഓടാന്‍ തുടങ്ങി. അതും ഇരുമ്പ് ചക്രങ്ങള്‍ക്ക് പകരം റബ്ബര്‍ ടയറുകളുമായി. അങ്ങ് ചൈനയില്‍ ഹ്യുനാന്‍ പ്രവിശ്യയിലെ സുസ്വോ നഗരത്തിലാണ് സ്വപ്നം യാഥാര്‍ത്ഥ്യമായത്.
ലോകത്ത് ആദ്യമായി സാങ്കല്‍പിക റെയില്‍പ്പാളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ചൈന.ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടുന്ന ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിവന്നത് ട്രാം,സബ്‍വേ നിര്‍മ്മാണ ചെലവുകളുടെ പത്തിലൊന്ന് മാത്രം. റോഡില്‍ തയ്യാറാക്കിയിട്ടുള്ള വെള്ള കുത്തുകളിലൂടെയാണ് ട്രെയിന്‍ ഓടുക. അതിനായി നിരവധി സെന്‍സറുകളുണ്ട്. ഈ സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ സാങ്കല്‍പ്പിക പാളം തിരിച്ചറിയുക.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന എഞ്ചിനാണ് ട്രെയിനിനുള്ളത്. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. പരമ്പരാഗത റെയില്‍ സങ്കല്‍പ്പം അട്ടിമറിച്ചുവെങ്കിലും കാഴ്ചയില്‍ ആധുനിക ട്രെയിനിന്റെ രൂപം തന്നെയാണ് പുതിയ സാങ്കല്‍പ്പിക പാത ട്രെയിനിനും. 307 പേരെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മൂന്ന് ബോഗികള്‍.
ട്രാമുകളേയും സബ്‍വേകളേയും അപേക്ഷിച്ച് പ്രവര്‍ത്തന നിര്‍മ്മാണ ചെലവുകള്‍ കുറവായതിനാല്‍ ഇത്തരം ട്രെയിനുകള്‍ അതിവേഗം നഗരങ്ങള്‍ കീഴടക്കുമെന്നാണ് ഇതിന്റെ സംരംഭകരായ സിആര്‍ആര്‍സി സൂസ്വാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam