
കൊച്ചി: പെരുമ്പാവൂർ ബഥേൽ സൂലോക്കോ പള്ളിയില്‍ ഓർത്തഡോക്സ് സഭക്ക് മുഴുവൻ സമയ ആരാധനാ അനുവദിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് യാക്കോബായ വിഭാഗം. അനുകൂല തീരുമാനം ഉണ്ടാകും വരെ പള്ളിയിൽ തുടരുമെന്നും യാക്കോബായ വിഭാഗം പറഞ്ഞു.
വിധി വന്നതോടെ ഓര്‍ത്തഡോക്സ് വിഭാഗം കുറുബാനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തുകയും യാക്കോബായ വിഭാഗം തടയുകയും ചെയ്തത് വലിയ തര്‍ക്കത്തിന് വഴി വച്ചിരിക്കുകയാണ്. പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ ഇന്നും യാക്കോബായ വിഭാഗം തടഞ്ഞു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം യാക്കോബായ വിഭാഗത്തെ പള്ളിയ്ക്കുള്ളില്‍ പൂട്ടിയിട്ടു.
യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും പരിസരത്തും ഓർത്തഡോക്സ് വിഭാഗം പള്ളി കവാടത്തിനു പുറത്തും തുടരുകയാണ്. യാക്കോബായ വിഭാഗം പുറത്തേക്ക് വരും വരെ പള്ളിക്ക് പുറത്തു തുടരും എന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി.
നാളെ വീണ്ടും കോടതിയെ സമീപിക്കും എന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. വന്‍ പൊലീസ് സന്നാഹമാണ് പള്ളിക്ക് സമീപം ഒരുക്കിയിരിക്കുന്നത്. നീതി ലഭിക്കും വരെ പ്രതിഷേധം തുടരും എന്ന് മലങ്കര സഭ സെക്രട്ടറി ബിജു ഉമ്മനും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam