ആലപ്പുഴ: വീട് നിര്‍മാണത്തിനായി കൊണ്ടു വന്ന സിമന്‍റ് വാഹനത്തിൽ നിന്ന് സ്വന്തമായി ഇറക്കിയതിന് ആക്രമണത്തിന് ഇരയായ കുമരകം സ്വദേശി ആന്‍റണിക്ക് വീണ്ടും സി.ഐ.ടി.യുക്കാരുടെ ഭീഷണി. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്നാണ് സിപിഎം വിശദീകരണം.
നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രിയുടെ തീരുമാനത്തിന്‍റെ മഷിയുണങ്ങും മുൻപാണ് ലോറിയിൽ നിന്നും ആന്‍റണിയെ ഇന്നലെ വലിച്ച് താഴെയിട്ടത്. സംഭവത്തിൽ ആന്‍റണിയുടെ കൈ വിരലൊടിഞ്ഞു. ഇതിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ആന്‍റണിയുടെ പുതിയ പരാതി.
പണമില്ലാത്തതിനാൽ നാല് വർഷമായി വീടുപണി ഇഴഞ്ഞ് നീങ്ങുന്നതിനിടെ ചുമട്ട് തൊഴിലാളികൾ നോക്കൂലി വാങ്ങിയത് നിറകണ്ണുകളോടെയാണ് കുമരകം സ്വദേശി ആന്‍റണി വിശദീകരിക്കുന്നത്.