
കല്‍പ്പറ്റ: രണ്ട് വര്‍ഷം നീണ്ട സഖ്യത്തിനൊടുവില്‍ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എൻഡിഎ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷമാണ് ജാനു പ്രഖ്യാപനം നടത്തിയത്. മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അതേസമയം ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു.
രണ്ടുവർഷമായിട്ടും എന്‍ഡിഎയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ലെന്നും മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ഗൗരവമായി നടക്കുന്നുണ്ടെന്നും ജാനു നേരത്തെ സൂചിപ്പിച്ചിരുന്നു. അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്നും സംസ്ഥാന അധ്യക്ഷ കൂടിയായ ജാനു നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സികെ ജാനുവിന്‍റെ പ്രതികരണം. എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam