
കോഴിക്കോട്: പി വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ പാര്‍ക്കിന് തുണയായത് ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. പരിസ്ഥിതി ലോല പ്രദേശത്ത് അനധികൃത നിര്‍മ്മാണമുണ്ടെങ്കില്‍ നടപടിയെടുക്കെമെന്ന് റവന്യൂമന്ത്രി പറഞ്ഞു.
കക്കാടം പൊയിലില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ദുരന്തനിവാരണ അഥോറിറ്റി സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. പാര്‍ക്കിന് സമീപം വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പാര്‍ക്ക് ദുരന്ത സാധ്യതാ മേഖലയിലാണെന്ന് തെളിവ് സഹിതം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ഡപ്യൂട്ടി കളക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
എന്നാല്‍ ഡപ്യൂട്ടി കളക്ടറുടെ നിലപാട് എംഎല്‍എയെ തുണച്ചു. പാര്‍ക്ക് ദുരന്ത സാധ്യതമേഖലയിലല്ലെന്നായിരുന്നു ഡപ്യൂട്ടി കളക്ടറുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടും അന്‍വറിന് അനുകൂലമായി. അന്‍വറിന്‍റെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പ്രതികരണം റവന്യൂമന്ത്രി ഇന്നും ആവര്‍ത്തിച്ചു.
വിനോദസഞ്ചാരത്തിന്‍റെ മറവില്‍ പാര്‍ക്കില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ർദ്ദേശ പ്രകാരം ജില്ലാ ജിയോളജിസ്റ്റും, സിഡബ്ല്യൂ ആര്‍ഡിഎമ്മിലെ വിദഗ്ധനും സ്ഥലത്ത് പരിശോധന നടത്തി. പാരിസ്ഥിതികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടറുടെ നിര്‍ദ്ദേശം. അതേസമയം ക്വാറികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ജില്ലാ ജിയോളജിസ്റ്റ് ടി മോഹനനെയാണ് കക്കാടംപൊയിലിലെ പരിശോധനക്ക് കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam