
കൊച്ചി: മദ്യപ്രദേശ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മദ്യപ്രദേശിലെ മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവിടുത്തെ പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതുസംബന്ധിച്ച് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും പിണറായി പറഞ്ഞു. പരിപാടി സ്ഥലത്തേക്ക് പോകാന്‍ എത്തിയപ്പോള്‍, പൊലീസ് വാഹനം തടഞ്ഞു. മുന്നൂറോളം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ടെന്നും, മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. എസ് പിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും പൊലീസുകാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് അവിടുത്തെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പടെയുള്ളവര്‍ ഫോണിലൂടെയും നേരിട്ടും ക്ഷമാപണം നടത്തി. പക്ഷേ അതുകൊണ്ട് എന്തുകാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘര്‍ഷം നിലനിന്ന സമയത്ത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശിച്ചതും, ബിജെപി ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നപ്പോഴും കേരള പൊലീസ് അവര്‍ക്ക് പൂര്‍ണ സംരക്ഷണമാണ് ഒരുക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam