അമിത് ഷാ, ഇത് അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്‍റെയും മണ്ണ്: കലാപം നടക്കില്ലെന്ന് പിണറായി

By Web TeamFirst Published Oct 29, 2018, 8:24 PM IST
Highlights

അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി എന്ത് ഉത്തരവ് പുറപ്പെടുവിച്ചാലും നടപ്പാക്കുമെന്ന നിലപാട് നേരത്തെ കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

കൊച്ചി: അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി എന്ത് ഉത്തരവ് പുറപ്പെടുവിച്ചാലും നടപ്പാക്കുമെന്ന നിലപാട് നേരത്തെ കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു‍. എൽഡിഎഫ് ജനകീയ റാലി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വാക്കുകൾ ഇടക്കിടെ മാറ്റുന്നവരല്ല ഇടതു മുന്നണിയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. എൽഡിഎഫ് ജനകീയ റാലി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമവാഴ്ച ഉള്ള സംസ്ഥാനത്തു അക്രമം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് പൊലീസ് അക്രമികളെ പിടികൂടും. ശബരിമലയെ കലാപ ഭൂമി ആക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഒരു കാരണവശാലും അതിന് അനുവദിക്കില്ലെന്നും അറിയാതെ ഇതിൽ പെട്ടുപോയവരും അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സർക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ പറഞ്ഞത്. അദ്ദേഹത്തിന് പല ആഗ്രഹങ്ങളും കാണും. ചിലയിടത്ത് അത് നടത്തിയതായും കേട്ടിട്ടുണ്ട്. എന്നാല്‍, അതിനു പറ്റിയ മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അയ്യങ്കാളിയും ശ്രീനാരായണ ഗുരുയും അടക്കമുള്ള നവോത്ഥാന നായകൻമാരുടെ പിൻമുറക്കാരുടെ മണ്ണാണിത്. എസ്എൻഡിപി ജനറൽ സെക്രട്ടറി തന്നെ ഇത് പറഞ്ഞിരുന്നു. ഇത്തരം നീക്കത്തെ ശക്തമായി നേരിടുന്ന ജനസഞ്ചയമാണ് ഇവിടെയുള്ളത്. ഈ സർക്കാർ ആരെങ്കിലും ഉരുട്ടിപ്പെരട്ടി കൊണ്ടു വച്ചതല്ല, വലിച്ചു താഴെയിടാൻ എന്ന് പിണറായി പറഞ്ഞു. അമിത്ഷായുടെ വാക്കുകൾ കേട്ട് ഇവിടെ സമാധാനം തകർക്കാൻ സംഘപരിവാറുകാർ ഇറങ്ങിയാൽ അതിന്‍റെ ഫലം അവർ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് ഒരാശങ്കയും വേണ്ട. എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.  ഞങ്ങള്‍ വിശ്വാസികളോ അല്ലയോ എന്നത് ഒരു പ്രശ്നമല്ല. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സര്‍ക്കാരും നല്‍കാത്തതാണ്. ആര്‍ക്കും കണക്കുകള്‍ പരിശോധിക്കാം. ദേവസ്വംബോര്‍ഡിന്റെ പണം സര്‍ക്കാരിന്റെ പൊതുഖജനാവിലേക്ക് എടുക്കാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!